Monday 1 April 2019

സ്വയം മാറുക

ഭൂമിയും തലയും കറങ്ങുന്നു..
ചോരയും ഇരുട്ടും പരക്കുന്നു..
അലകളായ് ചോദ്യങ്ങൾ; നെഞ്ചകം ഭേദിച്ച് -
കയറാൻ വെമ്പുന്ന കുന്തമായ് നിൽക്കുന്നു.

വർണാഭമായ കറുപ്പോ,
തിളക്കമാർന്ന ഇരുട്ടോ;
മനുഷ്യമനസ്സിനും ലോകത്തിനും..?
നീറുന്ന നെഞ്ചോ, മരിക്കുന്ന മനസ്സോ;
അതിരൂഢ ശൈത്യത്തിന്നുൾപ്പിടിയിൽ..?

സ്നേഹവും സഹനവും ചാലിച്ച വർണ്ണങ്ങൾ-
മറയുവതെങ്ങിനെ മനതാരിന്നോർമ്മയിൽ.

അന്ധത മാറണം അളവുകോൽ മാറണം
രക്തവും കണ്ണീരും വിസർജ്ജ്യമായ് മാറുന്ന-
ചാലുകൾ മൂടണം - എന്നേയ്ക്കുമായ്.
കണ്ണുകൾ തുറക്കണം കൈയ്യുകൾ നീട്ടണം
നന്മതൻ പാതയിലാവോളം നടക്കണം.

നിന്നിലെ നിന്നെയും അവനിലെ നിന്നെയും
ചിന്മയരൂപനാം സൃഷ്ടികർത്താവിനേ-
മൊന്നിച്ചു ദർശിക്കാൻ പ്രകാശം പകരട്ടെ -
സ്നേഹമാം ജ്വാലകൾ ഈ പാതയിൽ.