Wednesday 21 January 2015

അസ്തമയം

ആർത്തിരമ്പുന്ന കടൽ... കലുഷിതമായ അയാളുടെ മനസ്സും കടൽത്തിരമാലകളും,
ഒത്തിണങ്ങി-തൊട്ടുരുമ്മി നിലകൊണ്ടു. അയാളുടെ മനസ്സ് കടൽ പോലെ അഗാധമായിരുന്നു.
ആ വിശാലതയിൽ, അലയടിച്ചിരുന്ന തിരമാലകളും പറന്നു നീങ്ങുന്ന പക്ഷികളും
ഒന്നുമല്ലായിരുന്നു. ആ മനസ്സ് ശൂന്യമായിരുന്നു, ആ കണ്ണുകൾ അചഞ്ചലവും..
അപകടത്തിൽ നഷ്ടപ്പെട്ട കാലിനെപ്പറ്റി അയാൾ ചിന്തിച്ചില്ല. മരിച്ചുപോയ
പ്രിയ-പത്നിയെപ്പറ്റി പരിതപിച്ചില്ല. വിദേശത്ത് താമസിക്കുന്ന മക്കളെപ്പറ്റി
ആകുലപ്പെട്ടില്ല. നിസംഗതയോടെ, കണ്ണിമ ചിമ്മാതെ അയാൾ കടലിനെ നോക്കി നിന്നു.
സൂര്യൻ താണു പോകാൻ നിമിഷങ്ങൾ മാത്രം ബാക്കി. വിജനമായ തീരം.. അഗാധമായ കടൽ..
ഇരമ്പുന്ന തിരമാലകൾ.. അയാൾ യാന്ത്രികമായി മുന്നോട്ടു നീങ്ങി. തണുത്ത
തിരമാലകൾ അയാളെ മുന്നോട്ടു വലിച്ചു. സൂര്യൻ ചക്രവാളത്തിൽ താഴ്ന്നു. ചുറ്റും
ഇരുൾ പരന്നു..  നിസംഗമായ തിരമാലകൾ ഒന്നിനുപുറകെയൊന്നായി  തീരം
പുൽകിക്കൊണ്ടിരുന്നു, ഇനിയും ആവർത്തിക്കപ്പെടാനിരിക്കുന്ന അസ്തമയങ്ങൾക്ക്
സാക്ഷിയാകാൻ..